Monday, December 7, 2015

34 כ മത് ഷാര്ജ അന്താരാഷ്ട്ര പുസ്തകമേളയിൽ സ്വന്തം പുസ്തവുമായി എത്തിയ ബ്ലോഗർമാർ !


     ഇക്കഴിഞ്ഞ  ഷാര്ജ അന്താരാഷ്ട്ര പുസ്തകമേള മുൻവര്ഷങ്ങളെ അപേക്ഷിച്ച് ചില തിരിച്ചറിവുകൾ നല്കുന്ന പുസ്തകമേളയായിരുന്നു.  പ്രധാനമായി രണ്ടു കാര്യത്തിൽ .

  1.  ബ്ലോഗിൽ പിച്ചവെച്ചു വളർന്നവരൊക്കെ വലിയ എഴുത്ത്കാരാകുന്നതും അതിന്റെ പൂർണ്ണതയിൽ പുസ്തകം ഇറക്കി എഴുത്തിൻറെ ലോകത്ത് , പ്രത്യേകിച്ച് മലയാള സാഹിത്യത്തിൽ സ്വന്തം മേൽവിലാസം എഴുതി ചേർക്കുന്നതുമായ മനം കുളിർക്കുന്ന കാഴ്ച . 
  2.  ഷാർജ അന്താരാഷ്ട്ര പുസ്തമേള അതിൻറെ ഖ്യാതിയിലും പ്രാധാന്യത്തിലും ഈ സ്ഥലത്തെ ഏറ്റവും വലിയ പുസ്തക മേളയായി വളർന്നു എന്നും ഇന്ത്യക്ക് പ്രത്യേകിച്ച് മലയാളത്തിനു അവർ വലിയ പ്രാധാന്യം നല്കുന്നു എന്നതുമാണ്‌. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വിവിധ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഗള്ഫ് നാടുകളിൽ നിന്ന് പ്രവാസികളായ എഴുത്തുകാർ തങ്ങളുടെ പുസ്തകം പ്രകാശനം ചെയ്യാൻ ഈ മേളയെ തന്നെ തിരഞ്ഞെടുക്കുന്നു എന്നത്.
ബ്ലോഗ്‌ അത് സജീവമായിരുന്ന കാലത്ത് നല്ലൊരു എഴുത്ത് സംസ്കാരം കെട്ടിപ്പടുക്കാൻ സഹായിച്ചു. ഒപ്പം തമ്മിൽ തമ്മിൽ പ്രോത്സാഹിപ്പിക്കാനും വിമർശിക്കാനും നല്ല രചനകളെ ബ്ലോഗിന്റെ അതിർവരമ്പുകൾക്കപ്പുറത്തേക്കെത്തിക്കുവാനും അതിലുമുപരി നല്ലൊരു സൌഹൃദകൂട്ടായ്മ ഉണ്ടാക്കിയെടുക്കുവാനും ഈ ബ്ലോഗ്‌ സംസ്കാരം വലിയ സഹായമാണ് ചെയ്തത്. ഹൃദയകീർത്തനം ഇറക്കാൻ ബ്ലോഗ്‌കാലം തന്ന വലിയ പ്രചോദനം സന്തോഷത്തോടെ ഓര്ക്കുന്നു . ഒരു പക്ഷെ പല ബ്ലോഗുകളും ഇന്ന് നിർജ്ജീവാമാണെങ്കിലും അന്ന് രൂപപ്പെട്ട നല്ല സൌഹൃദങ്ങൾ ഇന്നും പച്ച പിടിച്ചു നിൽക്കുന്നു എന്നത് വലിയ സന്തോഷം നല്കുന്ന കാര്യമാണ്. ഈ സൌഹൃദത്തിനു കേരളവും മലയാളിയും എന്നതല്ലാതെ , ജാതിയോ മതമോ പ്രായാമോ ജില്ലയോ ഒന്നും ഒരിക്കലും ഒരു തടസ്സവുമായിട്ടില്ല എന്നത് ഈ സന്തോഷം പതിൻമടങ്ങ് വർദ്ധിപ്പിക്കുന്നു. അന്നത്തെ ബ്ലോഗിലെ പുലികളൊക്കെ തങ്ങളുടെ എഴുത്ത് മുഖപുസ്തകത്തിലേക്ക് പറിച്ചു നട്ടതോട് കൂടി പോസ്റ്റുകളുടെ എണ്ണം കൂടുകയും എന്നാൽ എഴുത്തിന്റെ വലിപ്പം കുറയുകയും ചെയ്തു . ബ്ലോഗ്‌ വായിക്കുനവരുടെ മാത്രം വായനയിൽ ഒതുങ്ങാതെ അവരുടെ ഏഴുത്ത് വിശാലമായ വലിയ ലോകത്തേക്ക് എത്താൻ ഇത് സഹായിച്ചു എന്നത് വലിയ നേട്ടമായി കാണുന്നു. മലയാളത്തിലെ ബെസ്റ്റ് സെല്ലെർ ക്ലാസിക്കുകളുടെ റിക്കാർഡുകൾ തകർത്ത ആട് ജീവിതം ഉണ്ടായ അതേ മണലാരണ്യമാണ് ഒരു പക്ഷേ കേരളത്തിന്റെ സമ്പത്ത്ഘടനയെ താങ്ങി നിർത്തുന്നതിനൊപ്പം പരിധികളില്ലാതെ മലയാളഭാഷയെ ഏറ്റവും പരിപോഷിപ്പിക്കുന്ന ഓണ്‍ലൈൻ എഴുത്തുകാരുടെ വിളനിലവും. എക്കാലത്തെയും വലിയ എഴുത്തുകാരെ നേരിട്ട് കാണുവാനും ചിലരേയൊക്കെ പരിചയപ്പെടാനും സാധിച്ച അതേ പുസ്തകമേളയിൽ പ്രിയ സുഹൃത്തുകളുടെ പുസ്തകങ്ങൾ ഇത്തവണ പ്രകാശനം ചെയ്യപ്പെടുകയും വിതരണത്തിനെത്തുകയും ചെയ്യുന്നു എന്നത് വലിയ സന്തോഷമാണ്.

 (നവംബർ ഒന്നിന് പോസ്റ്റ്‌ ചെയ്ത ആമുഖ പോസ്റ്റ്‌ )

*****************************************************************************************************************************************************
(നവംബർ രണ്ട് -  ജോസ് ലെറ്റ്‌ ജോസഫ്‌| പുസ്തകം - സൂപ്പർ ജങ്കിൾ റിയാലിറ്റി ഷോ)
ഇത്തവണ ഷാർജ പുസ്തകമേളയിൽ സ്വന്തം പുസ്തകങ്ങളുമായി എത്തുന്ന ബ്ലോഗർമാരുടെ പേര് പറയുമ്പോൾ തീർച്ചയായും അതിൽ ആദ്യമോടിയെത്തുന്ന പേര് ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ ജോസ് ലെറ്റ് ജോസഫിൻ്റെ പേരാണ്. ജോസിൻ്റെ പുസ്തകം "സൂപ്പർ ജങ്കിൾ റിയാലിറ്റി ഷോ". ഒരു പക്ഷേ ഈ വാളിൽ കൂടി തന്നെ ഇതിനോടകം നിങ്ങൾ ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞു കാണും. മാതൃഭൂമിയിലും ദുബായ് ഹിറ്റ് FMലും ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങളുടെ ബുക്ക് റിവ്യൂവിൽ ഇടം പിടിച്ച ഈ ബാലസാഹിത്യ കൃതിയ്ക്ക് ആ മേഖലയിൽ ഒരു അവാർഡ് കൂടി ലഭിക്കക്കണമെന്നുള്ളതാണ് ഞങ്ങളുടെ ആഗ്രഹം. അത് സൃഹൃത്തായത് കൊണ്ടുള്ള ആഗ്രഹമെന്നതിലുപരി അതിൻ്റെ അന്തസത്ത കൊണ്ടും ആഖ്യാന രീതി കൊണ്ടും അർഹതപ്പെട്ടതാണെന്ന് ഈ പുസ്തകം വായിച്ച ആരും അംഗീകരിക്കുന്ന കാര്യമാണ്.

കുട്ടനാടിൻ്റെ നിഷ്കളങ്കതയും സൗന്ദര്യവും സംഗീതവും വെള്ളവും വള്ളവുമടങ്ങിയ വലിയൊരു സ്വാധീനവലയത്തിൽ നിന്നും രൂപം കൊള്ളുന്നതാണ് ജോസിൻ്റെ സർഗ്ഗസൃഷ്ടികൾ. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ ജോസ് നല്ലൊരു ചിത്രകാരൻ കൂടിയാണെന്ന് പലർക്കും അറിയില്ല. ഹൃദയ കീർത്തനം സിഡിയുടെ കവർ ചിത്രത്തിൽ വന്ന ചിത്രം പകർത്തിയത് ജോസാണ്. കുട്ടനാടിൻ്റെ വള്ളംകളിയുടെ ആവേശം രക്തത്തിലലിഞ്ഞ് ചേർന്ന ജോസ് നല്ലൊരു ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് .  ജോസിൻ്റെ ബ്ലോഗിൻ്റെ പേര് പുഞ്ചപ്പാടം. (http://punjapadam.blogspot.com) ഇവിടെ നിന്നും മലയാള സാഹിത്യ ലോകത്ത് ഇനിയും ധാരാളം സംഭാവനകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതിനൊപ്പം. ബുക്ക് ഫെയറിന് വരുന്നവർ ഈ പുസ്‌കം വാങ്ങി വായിക്കണമെന്നും കുഞ്ഞുങ്ങൾക്ക് സമ്മാനിക്കണമെന്നും സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.





*****************************************************************************************************************************************************
(നവംബർ മൂന്ന് - ബഷീർ വള്ളിക്കുന്ന് | പുസ്തകം - നിനക്ക് തട്ടമിട്ടുടേ പെണ്ണേ)

ഷാര്ജ പുസ്തകമേളയിലെ സാന്നിധ്യമായി ഇന്ന് പരിചയപ്പെടുത്താൻ തിരഞ്ഞെടുത്ത ആളെക്കുറിച്ച് ഒരു പക്ഷെ ഞാൻ പറയാതെ തന്നെ സോഷ്യൽ മീഡിയായിലുടെയും മറ്റു മാധ്യമങ്ങളിലൂടെയും ഏറെ പരിചയം ഇവിടെ ഓരോരുത്തർക്കും ഉണ്ടാകും എന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല . ബ്ലോഗിൽ കൂടി വളർന്നു വന്ന എഴുത്തുകാരിൽ പ്രമുഖനും ഇന്നും സജീവമായി നിൽക്കുന്നതുമായ ആൾ ആരെന്ന് ചോദിച്ചാൽ മനസ്സിൽ ആദ്യമോടിയെത്തുന്ന പേര് ബഷീർ വള്ളിക്കുന്നിന്റെയാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. വള്ളിക്കുന്നിന്റെ പുസ്തകത്തിന്റെ പേര് " നിനക്ക് തട്ടമിട്ടുടേ പെണ്ണേ ". ആനുകാലിക വിഷയങ്ങളിൽ തന്റെ നിലപാട് ശക്തവും അതേ സമയം ലളിതവുമായി അവതരിപ്പിക്കാൻ വള്ളിക്കുന്നിനുള്ള പാടവം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അത് അതിലും മനോഹരമായി എഴുതാൻ പറ്റാത്തത് കൊണ്ട് ആ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് എടുത്തിട്ട് പോസ്റ്റാക്കുക പോലും ചെയ്യാറുണ്ട്. 

ഏതു വിഷയത്തിലും പ്രതികരിക്കുന്ന വള്ളിക്കുന്ന് , താനൊരു കമ്മ്യുണിസ്റ്റല്ല യഥാർത്ഥ മതവിശ്വാസിയാണെന്ന് പറയുമ്പോൾ തന്നെ ഇസ്ലാം മതത്തിന്റെ പേരില് ആരെങ്കിലും വിവരക്കേട് കാണിക്കുകയോ പറയുകയോ ചെയ്‌താൽ കണ്ണടച്ചിരിക്കാതെ അതിനെതിരെ പ്രതികരിക്കുന്നത് മൂലം തനിക്കു ഒട്ടേറെ ശത്രുക്കളേയാണ്‌ ഉണ്ടാക്കിയിട്ടുള്ളത്. മതത്തിനു വെളിയിലുള്ളവരുടെ തെറ്റിദ്ധാരണൾ മാറ്റിക്കൊടുക്കുന്നത് വഴി ഇസ്ലാം മതത്തിനോടു ചെയ്യുന്ന ഏറ്റവും വലിയ നന്മയായി അത് നാളെ വിലയിരുത്തപ്പെടുമെങ്കിലും ചില കുബുദ്ധികൾ ഇക്കാരണത്താൽ തന്നെ ഇദ്ദേഹത്തെ സല്മാൻ റുഷ്ദിയോടും തസ്ലീമ നസ്രിനോടും ഒക്കെയാണ് ഉപമിക്കുന്നത്.

ഒരിക്കലും ബുദ്ധിയും തലച്ചോറും താൻ ആർക്കും പണയം വെച്ചിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ തെറി വിളിച്ചവരെ ഇന്നവർ ചെയ്ത നന്മയുടെ പേരില് അംഗീകരിച്ചും അഭിനന്ദിച്ചും കൊണ്ട് പുതിയ പോസ്റ്റ്‌ ഇടാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത്. വള്ളിക്കുന്ന്ഡോട്ട്കോം എന്ന അദ്ദേഹത്തിന്റെ ഈ ബ്ലോഗ്‌ ചരിത്രത്തിന്റെ അടയാള പ്പെടുതലാണ് . സമൂഹത്തെ നന്മയിലേക്ക് നയിക്കാൻ ഇവിടെ നിന്നും അനേകം ബ്ലോഗുകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. പതിമൂന്നാം തീയതി പുസ്തക പ്രകാശനത്തിന് വേണ്ടി എത്തുന്ന അദ്ദേഹത്തിന്റെ പുസ്തകം ആദ്യ ദിവസം മുതൽ മേളയിൽ കൈരളി ബുക്ക്സിന്റെ കൌണ്ടറിൽ വിലപ്പനയ്ക്കുണ്ടാകും. വാങ്ങിക്കാനും വായിക്കാനും മറക്കില്ലല്ലോ .




*****************************************************************************************************************************************************

(നവംബർ നാല് - നാമൂസ്| പുസ്തകം -ഊർന്നു പോയേക്കവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകൾ  )

ഖത്തർ എന്ന ചെറിയ രാജ്യത്ത് നിന്നു കൊണ്ട് ബൂലോക  സാഹിത്യത്തിൽ തൻ്റേതായ  വ്യക്തിമുദ്ര പതിപ്പിച്ച നാമൂസിനെയാണ്  ഇന്ന് പുസ്തക മേളയിൽ  പരിചയപ്പെടുത്തുന്നത്. രണ്ടായിരത്തി പത്തുമുതൽ തൌദാരം എന്ന തൻ്റെ ബ്ലോഗിലൂടെ ഓണ്‍ലൈൻ എഴുത്തുകാരുടെ  ലോകത്തേക്ക് വന്ന  ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇന്നും സജീവമാണ്.  കവിതകളാലും ലേഖനങ്ങളാലും നമ്മളെ വിസ്മയപ്പെടുത്തുന്ന ഇദ്ദേഹത്തിന് വേറിട്ടൊരു ഭാഷശൈലിയാണുള്ളത്‌. ദോഹയിലെ സാംസ്കാരിക പ്രവർത്തനങ്ങളിൽ  മുന്നിട്ട് നില്ക്കുന്ന ഇദ്ദേഹം ദോഹക്കാരുടെ കണ്ണിലുണ്ണിയാണ് എന്ന് സമ്മതിക്കാതെ വയ്യ !   എഴുത്തിൻറെ ലോകത്തേക്ക് വന്നപ്പോൾ  നാമൂസ്  എന്ന പേരിലേക്ക് ചേക്കേറിയ ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഒരു പക്ഷെ പലർക്കും അറിയില്ല എന്നതാണ് വാസ്തവം .(തല്കാലം അതൊരു സസ്പെൻസ് ആയി തന്നെ കിടക്കട്ടെ ;) ). എഴുത്തിനൊപ്പം സൌഹൃദങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന ഇദ്ദേഹം ചാറ്റിലെ ചില ചോദ്യങ്ങൾക്ക് ചിലപ്പോൾ  കവിതയിലൂടെ  മറുപടി തന്ന്  അമ്പരപ്പിച്ചിട്ടുണ്ട് ! .  നല്ലൊരു ഇടതു പക്ഷ സഹയാത്രികനായ ഇദ്ദേഹത്തിന്റെ കലാസാംസ്കാരിക മേഖലയിലെ അതികായകന്മാരുമായുള്ള  സൌഹൃദങ്ങൾ അതിശയിപ്പിക്കുന്നതാണ്. "ഊർന്നു പോയേക്കവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകൾ" എന്ന കവിതാ സമാഹാരം കൈരളി ബുക്സാണ് നിങ്ങളുടെ കൈകളിൽ എത്തിക്കുന്നത്. പ്രകാശനം ആറാം തീയതി വെള്ളിയാഴ്ച രാത്രി 9 മണിക്ക്. അപ്പോൾ വാങ്ങിക്കാനും പ്രോത്സാഹിപ്പിക്കാനും മറക്കേണ്ട. നാമൂസിൻറെ തൂലികയിൽ  നിന്നും മനോഹരങ്ങളായ  സൃഷികൾ ഇനിയും മലയാളത്തെ സമൃദ്ധമാക്കട്ടെ എന്നാശംസിക്കുന്നു.





*****************************************************************************************************************************************************

(നവംബർ അഞ്ച് |  ഇന്ന് മൂന്നു പുസ്തകങ്ങൾ  ഒന്നിച്ചു പരിചയപ്പെടുത്തുകയാണ്  )

1 . സാബു ഹരിഹരൻറെ നിയോഗങ്ങൾ

ഇന്നലെവരെ പരിചയപ്പെടുത്തിയവർ ബ്ലോഗിൽ നിന്നും വളർന്നു സ്വന്തം കൃതികളുമായി പുസ്തകമേളയിൽ എത്തിയ എഴുത്തുകാരായിരുന്നെങ്കിൽ. ഇവിടെയെത്താത്ത ബ്ലോഗർമാരുടെ പുസ്തകങ്ങളും അതുപോലെ ഓണ്‍ലൈനിലും അച്ചടിമാധ്യമങ്ങളിലും ശ്രദ്ധ കേന്ദ്രികരിച്ച എഴുത്തുകാരുടെ കൃതികളും ഷാര്ജ പുസ്‌തക മേളയിൽ എത്തുന്നുണ്ട്. കുറേ കൃതികൾ ഇവിടെ തന്നെ പ്രകാശനം ചെയ്യപ്പെടുന്നുണ്ട് . എങ്കിലും എനിക്ക് പരിചയമുള്ളവരെയാണ് ഇവിടെ പരിചയപ്പെടുത്താൻ ശ്രമിച്ചത്‌. ഇവിടെ വരാൻ കഴിയാത്ത സാബു ഹരിഹരൻ എന്ന ബ്ലോഗറുടെ നിയോഗങ്ങൾ എന്ന കഥാ സമാഹാരവും ഇവിടെ ലഭ്യമാണ് . ന്യൂസിലാൻഡിൽ ജോലി ചെയ്യുന്ന സാബുവിന്റെ കഥകളുടെ വശ്യത ബൂലോകത്ത് ഏറെ ചർച്ച ചെയ്യപെടുന്നതാണ് 
പ്രസാധകർ : പൂർണ്ണ പബ്ലിക്കേഷൻസ്



 2. സീനോ ജോണ്‍ നെറ്റോയുടെ വെയിൽ പൂക്കും മരങ്ങൾ

ഓണ്‍ലൈൻ മാധ്യമങ്ങളിൽ സജീവസാന്നിധ്യമായ സീനോ ജോണ്‍ നെറ്റോയെ ഷാര്ജ പുസ്തകമേളയില്‍ വെച്ചാണ് ഒരിക്കൽ പരിചയപ്പെട്ടത് എന്നാണോർമ്മ. 25 വര്ഷങ്ങളായി UAE യിൽ പ്രവാസ ജീവിതം നയിക്കുന്ന ജോണ്‍ സാഹിത്യത്തിൻറെ വിവിധ മേഘലകളിൽ പ്രവീണ്യം തെളിയിച്ച വ്യക്തിയാണ്. ആദ്യ കവിതാസമാഹാരം 2013ൽ ഇറങ്ങിയ രക്തപുഷ്പം. 2015ൽ പുറത്തിറങ്ങിയ കുട്ടികളുടെ കാവ്യസന്ധ്യ എന്ന പുസ്തകത്തിൽ പത്തു കവിതകൾ . സ്വരുമ ദുബായിയുടെയും പുസ്തകപുരയുടെയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹം രണ്ടായിരത്തി പത്തിൽ ഇറക്കിയ ഭക്തിഗാന ആൽബമാണ് "ദിവ്യസ്പര്ശം". പണിപ്പുരയിലിരിക്കുന്ന ഒരു മാപ്പിള ഗാന ആൽബമാണ് ''കാത്തിരുന്ന കസവുതട്ടം". വെയിൽ പൂക്കും മരങ്ങളാണ് ഷാര്ജ പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്ന പുതിയ കവിതാസമാഹാരം .  വിതരണത്തിനെത്തിക്കുന്നത്  കൈരളി ബുക്ക്സാണ്.


3. ഹണി ഭാസ്കറിന്റെ ഉടൽ രാഷ്ട്രീയം.

ഹണി ഭാസ്ക്കരന്‍ എന്ന എഴുത്ത് കാരിയെ കൂടി പരിചയപ്പെടുത്തിക്കൊണ്ട് ഇത് തൽക്കാലം ഈ പരിചയപ്പെടുത്തൽ പൂർണ്ണമാക്കാം എന്ന് പ്രതീക്ഷിക്കുന്നു . ഹണി ഭാസ്കറിനെയും ഒരു പുസ്തകമേളയിൽ തന്നെയാണ് പരി ചയപ്പെട്ടത്. കണ്ണൂര്‍ ആണ് സ്വദേശം. പന്ത്രണ്ടു വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്നു. ഓൺലൈൻ മാധ്യമങ്ങളിലും പത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥിരമായി എഴുതുന്ന ഹണിയുടെ അക്ഷരക്കറ്റ, എ ഫയര്‍ ടച് , മറവു ചെയ്യാത്ത ശബ്ദങ്ങള്‍, സീല് വെച്ച പറുദീസ എന്നീ കവിതാ സമാഹാരങ്ങളും, “ഉടല്‍ രാഷ്ട്രീയം “ എന്ന നോവലുമാണ് പ്രധാനപ്പെട്ട കൃതികൾ . മറവു ചെയ്യാത്ത ശബ്ദങ്ങള്‍ എന്ന കൃതി യു എ ഇ ബുക്ക് ട്രസ്റ്റ് അവാര്‍ഡ് നേടിയത് നാളെ സ്വീകരിക്കാൻ തയ്യാറാകുന്ന ഹണിയുടെ ഉടൽ രാഷ്ട്രീയം ഇന്ന് പ്രകാശനം ചെയ്യുന്നതിൻ്റെ ഇരട്ടി സന്തോഷത്തിലാണ്.
ഗ്രീൻ ബുക്ക്സ് ആണ് പ്രസാധകർ .





Sunday, December 23, 2012

ഇതിഹാസം പടിയിറങ്ങുമ്പോള്‍....



ഇന്ത്യക്ക് മാത്രമല്ല ലോകത്തിലെ എല്ലാ ക്രിക്കറ്റ്  പ്രേമികള്‍ക്കും അഭിമാനവും ഊര്‍ജ്ജവും  സന്തോഷവും  ഒരു പോലെ പകര്‍ന്നു കൊടുക്കുന്ന പേരാണ്  സച്ചിന്‍ രെമേഷ് തെണ്ടുല്‍ക്കര്‍  എന്നത്. ഇതുവരെ ആരും കയ്യടക്കാത്തതും ഇനി ഭാവിയില്‍ ആരെങ്കിലും കയ്യടക്കാന്‍ സാധ്യത കുറവുള്ളതുമായ ഉയരങ്ങള്‍ സച്ചിന്‍ എന്നേ  കീഴടക്കിക്കഴിഞ്ഞു .

പോസിറ്റീവ്   ചിന്തകള്‍ കൊണ്ട്  മനസ്സിനെ ബലപ്പെടുത്താന്‍ പോലും പലരും സച്ചിന്റെ ചരിത്രം പറഞ്ഞു കൊടുക്കുക പതിവാണ്. അതായത് പത്താം തരത്തില്‍  പരാജയപ്പെട്ട ഒരു കുട്ടി ജീവിതത്തില്‍  എങ്ങനെ വലിയ   വിജയമായി   എന്നത് കഠിനാധ്വാനത്തിന്റെയും അഭിരുചി മനസ്സിലാക്കി അതിനനുസരിച്ചു ജീവിതം ക്രമപ്പെടുത്തിയതിന്റെയും ഫലമായി ഉത്തമവിജയം സ്വായത്തമാക്കിയ  കഥയാണ്‌ .  ഇത്  മാതാപിതാക്കള്‍ക്കും പഠിപ്പില്‍ മുന്നിലല്ലാത്ത  കുട്ടികള്‍ക്കും ഒരുപോലെ ആശിക്കാന്‍ വക നല്‍കുന്ന സംഗതിയാണെങ്കിലും "സച്ചിന്‍ " എന്നത്  നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഒരു പ്രതിഭാസം ആണെന്നും വിജയം കഠിനാധ്വാനികള്‍ക്ക്   ഒരുക്കിയ സമ്മാനമാണെങ്കിലും, ക്രിക്കറ്റിന്റെ ലോകത്തിലെ  വിജയത്തിന്റെ കൊടുമുടിയില്‍ കയറാന്‍  സച്ചിന്‍  മാത്രമേ സാധിക്കൂ എന്നും പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട് !

പുസ്തകങ്ങളും  ഗവേഷണങ്ങളും വരെ സച്ചിന്റെ പേരില്‍ പിറവിയെടുക്കുമ്പോള്‍ സച്ചിന്റെ ഏതെങ്കിലും ഗുണഗണങ്ങളെ വര്‍ണ്ണിക്കാന്‍  ശ്രമിക്കുക   എന്നത്  ഒരു പാഴ്ശ്രമം ആണെന്ന് സമ്മതിക്കേണ്ടി വരും. ശാന്തശീലനും മാന്യനും ആയ ഇദ്ദേഹം മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ള കാശ് വേണ്ട എന്ന് പറഞ്ഞത് സ്വന്തം പിതാവിനെ അനുസരിക്കുക മാത്രമല്ല ഭാവി തലമുറയെ ഓര്‍ത്തു  കൂടി ആണെന്നുള്ളത്‌ ഇദ്ദേഹത്തോടുള്ള ആദരവു വര്‍ദ്ധിപ്പിക്കുന്നു.

സ്വന്തമായി പേരില്ലാത്തവര്‍ ഒരു പേരുണ്ടാക്കാന്‍ വേണ്ടി മാത്രം നല്ല പേരുകളെ ദുരുപയോഗപ്പെടുത്തുന്ന ഈ കാലത്ത്, ഇദ്ദേഹത്തെ വിമര്‍ശിക്കുന്നതിലൂടെ പേരെടുക്കാന്‍ ശ്രമിച്ച പലരെയും നമുക്കറിയാം. അതൊക്കെ ക്രിക്കറ്റില്‍  തഴക്കവും പഴക്കവും വന്ന പ്രമാണികള്‍ . എന്നാല്‍ ഒരു കാഴ്ചക്കാരനായി മാത്രം ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന എന്നേ  പ്പോലുള്ളവര്‍ സച്ചിന്റെ ഈയിടെയുള്ള മങ്ങിയ ഫോമില്‍ ഏറെ ആശങ്കപ്പെട്ടിരിന്നു.

ക്രിക്കറ്റ് ഒരു മതമാണെങ്കില്‌ അതിലെ ദൈവത്തിന്റെ സ്ഥാനത്താണ് പലരും സച്ചിനെ  പ്രതിഷ്ഠിച്ചതെങ്കില്‍, ആ പ്രതീക്ഷയ്ക്ക് ഇളക്കം തട്ടുന്നതൊന്നും സച്ചിനില്‍ നിന്നും ഒരു ആരാധകന്‍  എന്ന നിലയില്‍  ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും വിമര്‍ശനങ്ങളുടെ മുള്‍മുനകള്‍ക്ക്  തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ മാത്രം തക്ക മറുപടി പറഞ്ഞ സച്ചിന്റെ ഒടുവിലത്തെ പല പ്രകടങ്ങളും ആശയ്ക്ക് വലിയ വക നല്കുന്നതായിരുന്നില്ല.

തൊണ്ണൂറ്റി ഒന്‍പതാമത്തെ സെഞ്ചുറിയില്‍  നിന്നും ചരിത്രമായ നൂറിലേക്കുള്ള ജൈത്രയാത്രയില്‍  ഏകദേശം ഒരു വര്ഷം എടുത്തതു, സച്ചിനെക്കുറിച്ച് അറിയാവുന്നവര്‍ പറയുന്നത് പോലെ സമ്മര്‌ദ്ധങ്ങല്‌ക്കു വശപ്പെട്ടതുകൊണ്ടാണെന്നു തോന്നിപ്പോകും. അതിനു ശേഷം സച്ചിന്‍ ഇതേ വരെ ഒരന്താരാഷ്ട്ര സെഞ്ചുറി എടുത്തില്ല എന്നതും വിമര്‍ശകര്‍ക്ക് ശക്തി പകരുന്നു. ഇക്കഴിഞ്ഞ കുറെ  കളികളില്‍ നിന്ന്  സച്ചിന്‍  ഒരൊറ്റ കളിയില്‍  മാത്രമാണ് സാമാന്യം  ഭേതപ്പെട്ട സ്കോര്‍  എടുത്തത്‌ . ഇടയ്ക്ക്  ഒരു സെഞ്ചുറി നേടിയത് രാജ്യാന്തര ക്രിക്കറ്റിലല്ല എങ്കിലും ഒരു ചെറിയ മറുപടി ആയി സച്ചിന്‍ ആരാധകര്‍ കരുതുന്നു.

സച്ചിനുമുന്പേ വന്നവരും സച്ചിനൊപ്പം  വന്നവരും സച്ചിന്  ശേഷം വന്നവരും ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു പോയപ്പോഴും സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തല ഉയര്‍ത്തി നിവര്‍ന്നു നില്‍ക്കാന്‍ കാരണം സച്ചിന്റെ പ്രകടനം ഒന്ന് കൊണ്ട്  മാത്രമായിരുന്നു. ഏകദിനത്തിലെ ബാലികേറാ മലയായിരുന്ന 200 എന്ന സ്കോറ് പോലും സച്ചിന് തന്റെ പേരിലാക്കിയത് 2010 ല്  മാത്രമാണ് . കഴിഞ്ഞ  ലോകകപ്പിലെ പ്രകടനവും IPL ലെ പ്രകടനങ്ങളും ഒക്കെ സച്ചിന് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ദൂരം യാത്രചെയ്യാനുള്ള അവസരം ഉണ്ട് എന്ന് വെളിപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ട് തന്നെ ഇടയ്ക്കുള്ള മങ്ങിയ ഫോമിനെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല, കാരണം  സച്ചിനില്‍ വിശ്വസിക്കുന്ന എല്ലാവര്ക്കും അറിയാം സച്ചിന് ഒരു ഫിനിക്സ് പക്ഷിയേപ്പോലെ ഉയരങ്ങളിലേക്ക് വീണ്ടും ചിറകടിച്ചു പറന്നുയരുമെന്ന് .

എങ്കിലും സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നത് ഒരു പ്രൊഫെഷണല്‍ രീതി ആയതിനാല്‍ നൂറാമത്തെ സെഞ്ചുറി നേടിയപ്പോള്‍ പലരും സച്ചിനില്‍ നിന്ന്  അത്തരത്തിലുള്ള എന്തെങ്കിലും കേള്‍ക്കാന്‍ കാതോര്ത്തു. പക്ഷെ അപ്പോള്‍ സച്ചിന്‍ അതിനെക്കുറിച്ച് യാതൊരു സൂചനയും നല്‍കിയിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബറില്‍   അദ്ദേഹം അതിനെക്കുറിച്ചുള്ള സൂചനകള്‍ തന്നു. പിന്നീട് ഓരോ പ്രമുഖരായ താരങ്ങള്‍   വിരമിക്കുമ്പോഴും പലരും സച്ചിനിലേക്ക് തിരിയാറുണ്ട്. ഒടുവില്‍  ഓസ്ട്രേലിയയ്ക്ക്  അവരുടെ ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ വാങ്ങിക്കൊടുത്ത പോണ്ടിങ്ങ്  വിടവാങ്ങിയപ്പോഴും.

ഒടുവിലിതാ സച്ചിന്‍ ആ നടുക്കുന്ന തീരുമാനം പുറത്തു വിട്ടു. ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു..! പാകിസ്താന്‍ മത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ ...!

ആരും പറയാതെ തന്നെ ക്രിക്കറ്റില്‍ നിന്നുകൊണ്ട്  ഇന്ത്യക്കും ക്രിക്കറ്റിനും ഇത്രയേറെ സംഭാവനകള്‍ നല്‍കിയ സച്ചിന്, താന്‍ എന്ന് പിന്മാറണമെന്ന് നല്ല ബോധ്യമുണ്ടായിരുന്നു.  അത്  പക്ഷെ  ശോഭ മങ്ങി നില്‍ക്കുന്ന ഒരു  സമയത്ത്   അപ്രതീക്ഷിതമായി ആയതിനാല്‍ ആരാധകരായ ഞങ്ങള്‍ക്ക്  ഇത്തിരി വിഷമം ഉണ്ട്.
എങ്കിലും രാജ്യസഭയില്‍ ഒരു MP ആയി സേവനം തുടങ്ങിയ അദ്ദേഹം അവിടെ  നിന്ന് കൊണ്ട് ക്രിക്കറ്റിനും ഇന്ത്യന്‍ കായികമേഖലയ്ക്കും കൂടുതല്‍ കരുത്തു പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി നടത്തുമെന്ന് പ്രതീക്ഷിക്കാം ...!

Sunday, October 14, 2012

ഇന്ത്യയും 20-20 യും



ഫോണുകളുടെ ലോകത്ത് മൊബൈല്‍ ഫോണ്‍ വന്നതിനു ശേഷം ഉണ്ടായ ഒരു വിപ്ളവകരമായ   മാറ്റം പോലെ  എന്ന് വേണമെങ്കില്‍  പറയാം   ക്രിക്കറ്റിന്റെ ലോകത്തില്‍ 20-20 വന്നതിനു ശേഷം ഉണ്ടായത്.

ദിവസങ്ങള്‍ എടുത്തു കളിച്ചിരുന്ന ടെസ്റ്റും, ഒരു ദിവസം മുഴുവന്‍ സമയം കളയിപ്പിക്കുന്ന ഏകദിനവും കടന്നാണ്  ഏതാനും മണിക്കൂറുകള്‍ കൊണ്ട് കളിയുടെ ഫലം അറിയുന്ന 20-20  വന്നത് .  അനിശ്ചിതത്വത്തിന്റെ കളി ആയതു കൊണ്ട് ആര് ജയിക്കും എന്ന് പറയാന്‍ കളിയുടെ അവസാനം  വരെ കാത്തിരിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ, ഇവിടെ ഒരു ടീമിനെയും കുറച്ചു കാണാന്‍ സാധിക്കില്ല. അല്ലെങ്കില്‍ വര്‍ഷങ്ങളായി ഏകദിനത്തിലെ രാജാക്കന്മാരായി  വിലസിയിരുന്ന ആസ്ട്രേലിയ , താരതമ്യേനെ ദുര്‍ബലരായ  ബംഗ്ളാദേശിനേക്കാള്‍  താഴെ റാങ്കിങ്ങില്‍ ഒരിക്കല്‍ വരില്ലായിരുന്നല്ലോ ..

നമ്മുടെ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ എന്നും അഭിമാനിക്കാന്‍ വകയുള്ള ഒരു കാര്യം, ആദ്യ 20-20 യില്‍ തന്നെ ലോക കപ്പു കിട്ടി എന്നതിലാണ്,  മലയാളിയായ ശ്രീശാന്ത് അതിനു അവസാനത്തെ  കാരണം ആയി എന്നതില്‍ നമ്മള്‍ മലയാളികള്‍ക്കും അഭിമാനിക്കാം.

എന്നാല്‍  ഇന്ത്യയെപ്പോലെ ഒരു മൂന്നാം കിട രാജ്യത്ത് (എനിക്ക് ഒന്നാം കിടയാണെന്നു  പറയണമെന്നാഗ്രഹമുണ്ടെങ്കിലും മറ്റു പഹയന്മാര്‍ അംഗീകരിച്ചു തരുമെന്ന് തോന്നുന്നില്ല  )   മറ്റു പല പ്രവണതകള്‍ക്കും വിരോധാഭാസങ്ങള്‍ക്കും തുടക്കം  കുറിച്ചത് ഈ 20-20 ആണെന്ന് പറയേണ്ടി വരും.

അതില്‍ ഏറ്റം പ്രധാനമെട്ടത്‌ പണത്തിന്റെ ധൂര്‍ത്തിന്റെ  ഉത്സവമായ IPL  ആണ് .  'ഫ്രോഡ്' ആണെന്ന് ഇന്ത്യയിലെ എല്ലാരും കൂടി മുദ്ര കുത്തിയ  ലളിത്  മോധി  ആവിഷ്കരിച്ചു പരിപോഷിപ്പിച്ചു പോന്ന IPL ഇല്  നിന്ന് മോധി പുറത്തു പോകാന്‍ കാരണം മന്ത്രി സ്ഥാനത്തു  നിന്ന് നമ്മുടെ ഡല്‍ഹി നായരെ തള്ളി താഴെയിട്ടതോട് കൂടി തുടങ്ങിയ ശനിദശകളാണെന്ന് ആര്‍ക്കും കവടി നിരത്താതെ തന്നെ പറയാവുന്ന കാര്യമാണ് . 

കേരളത്തിനൊരു ടീം ഉണ്ടാക്കാന്‍ വേണ്ടി  ഇറങ്ങിത്തിരിച്ച് മന്ത്രിസ്ഥാനം കളഞ്ഞ ശശി തരൂരിനെ പക്ഷെ കേരളത്തിലെ കോണ്ഗ്രസ്സ്കാര്‍  കാര്യമായി സപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടുമില്ല. എന്തായാലും പിന്നീട് കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചിയുടെ കൊമ്പന്‍മാര്‍ക്ക് ഒടുവില്‍ കൊമ്പു ഊരി വിറ്റു തടി തപ്പേണ്ടി വന്നു. അല്ലെങ്കിലും കേരളത്തെപോലെ  വിദ്യാസമ്പന്നമായ, ഇടതു ചായ്‌വുള്ള ഒരു സംസ്ഥാനത്തിന് ഈ പണത്തിന്റെ ധൂര്ത്തിനെ ഒരിക്കലും പരസ്യമായി അംഗീകരിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. 

എന്തായാലും സാധാരണക്കാര്‍ക്ക്  ഒത്തിരി ഗുണപാഠങ്ങള്‍  ഇതില്‍ നിന്ന് പഠിക്കാനുണ്ട്. ഇതിനു വേണ്ടി ഏറ്റവും പണം ധൂര്‍ത്തടിച്ചു പിച്ചക്കാരനായ നമ്മുടെ മല്ലയ്യ. അതുപോലെ  വര്‍ഷങ്ങളായി കാത്തിരുന്നു ഒടുവില്‍ കപ്പു കിട്ടിയപ്പോ പരിസരബോധം മറന്നു നാണം കെട്ട നമ്മുടെ ഷാരൂഖ്‌ ഖാന്‍, അങ്ങനെ എത്രയെത്ര !

IPL സമ്മാനിച്ച ഹൃദയഭേദകമായ മറ്റൊരു കാഴ്ച, നമ്മള്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന നമ്മുടെ താരങ്ങള്‍ ചന്തയിലെ അറവപ്പശുവിനെ  പോലെ ലേലം ചെയ്യപ്പെടുന്നു! പണ്ടത്തെ പുലികളെ ആര്‍ക്കും വേണ്ടാ ചരക്കാക്കി ഉപേക്ഷിക്കുന്നു. ശരിക്കും മനുഷ്യന്‍ മൃഗങ്ങള്‍ക്ക് സമനാവുന്ന ദു:ഖകരമായ  കാഴ്ച .
പിന്നെ കാണുന്നത്  ഈ കളിയെ കൊഴുപ്പിക്കാന്‍ അല്പവസ്ത്രധാരികളായ തരുണിമണികളുടെ ആട്ടവും കോപ്രായങ്ങളും !

നമ്മള്‍ എന്തൊക്കെയോ എവിടുന്നൊക്കെയോ കടമെടുത്തു നമ്മുടെ പുതുതലമുറയെ പഠിപ്പിക്കുകയാണ്. മൂല്യങ്ങളില്ലാത്ത മൂന്നാംകിട കച്ചവടത്തിന്റെ നൈമഷികങ്ങളായ മേളക്കൊഴുപ്പുകള്‍ !! അവര്‍ നമ്മള് പഠിപ്പിക്കുന്ന വൃത്തികേടുകളല്ലേ പഠിക്കുക? പിന്നെ  ആരെ നമുക്ക് കുറ്റം പറയാന്‍ സാധിക്കും ?

ഏറ്റവും വലിയ വിരോധാഭാസം ലോകത്തില്‍ ഏറ്റവും അധികം പട്ടിണിപ്പാവങ്ങളുള്ള  നമ്മുടെ നാട്ടില്‍ നടക്കുന്ന ഈ IPL, ക്രിക്കറ്റിന്റെ ലോകത്തിലെ ഏറ്റവും വലിയ പണക്കൊഴുപ്പിന്റെ  ആര്ഭാടമാണ് എന്നുള്ളതാണ് ! എനിക്ക് തോന്നുന്നത് അതുകൊണ്ട്  തന്നെയായിരിക്കും ക്രിക്കറ്റ് മതവും ദൈവവും ആയിട്ടുള്ള ഇന്ത്യയില്‍ പക്ഷെ ആദ്യ 20-20  ലോക കപ്പിന് ശേഷം സെമി പോലും കാണാതെ ഇന്ത്യക്ക് നാണംകെട്ടു പുറത്തു  പോകേണ്ടി വരുന്നത്.  ഇതാ ഒടുവില്‍ ഈ 2012 ലെ കളിയില്‍ പോലും! കാരണം ദൈവം പാവങ്ങളുടെ പ്രാര്‍ത്ഥന അല്ലെ കേള്‍ക്കേണ്ടത് ?അല്ലാതെ ധൂര്‍ത്തന്മാരുടെ അല്ലല്ലോ !

ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്, ഇത്തരത്തില്‍ ധൂര്‍ത്ത് കാണിക്കാന്‍ വരുന്ന ആള്‍ക്കാരില്‍ നിന്നും നല്ലൊരു ശതമാനം കാശ്  പാവങ്ങളെ പുനരധിവസിപ്പിക്കാനോ  അവരുടെ പട്ടിണി മാറ്റാനോ ആയി വാങ്ങി ചിലവഴിക്കാന്‍ വ്യവസ്ഥ ഉണ്ടാക്കണം, അത് പോലെ ഇതിലെ അധികധൂര്‍ത്ത് അവസാനിപ്പിക്കണം. എങ്കില്‍ എനിക്ക് തോന്നുന്നു അടുത്ത തവണയെങ്കിലും ഇന്ത്യക്ക് 20-20 യുടെ ഫൈനലില്‍ കാലു കുത്താമാമെന്ന്. കാരണം പാവങ്ങളുടെ പ്രാര്‍ത്ഥന അപ്പോള്‍ അവര്‍ക്കൊപ്പമുണ്ടാകും ഉറപ്പു !
(
കഴിഞ്ഞ ലക്കം  മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ മഴവില്ല്‍  http://www.mazhavill.com/    മാഗസീനില്‍ പ്രസിദ്ധീകരിച്ചത് /ചിത്രങ്ങള്‍ :ഗൂഗിള്‍ )

Thursday, July 26, 2012

ഒളിമ്പിക്സ് - പറയാതെ പറയുന്നത് ..!




ഒളിമ്പിക്സിനെക്കുറിച്ച് സ്കൂളില്‍ വച്ച് തന്നെ നമ്മളെല്ലാരും പഠിക്കുന്നത് കൊണ്ട് മിക്കവര്ക്കും അതിന്റെ ചരിത്രം അറിയാം. ഒളിമ്പിക്സ് എന്ന്  ഓര്മ്മെയില്‍ പരതുമ്പോ  ഈ കഴിഞ്ഞയിടെ വരെ ആദ്യമോടിയെത്തിയത്  കഴിഞ്ഞ ഒളിമ്പിക്സില്‍ 'ലോകത്തെ', ഉത്ഘാടന മേളയില്‍ ഞെട്ടിച്ച ചൈനയുടെ ബീജിംഗ് ഒളിമ്പിക്സ് ആണ്. ഒടുവില്‍  മത്സരങ്ങള്‍  കഴിഞ്ഞപ്പൊ, മെഡല്‍ നിലയില്‍  നമ്മളെ ഞെട്ടിച്ചു ചൈന ഒന്നാമതെത്തിയതും ഇന്നലെ പോലെ വ്യക്തമായി ഓര്ക്കുന്നു.

അതിനു മുന്നിലെ എതെന്സും  സിഡ്നിയും ബാര്സലോണയും അറ്റ്ലാന്റയും അങ്ങനെ അങ്ങനെ ഓര്മ്മകള്‍ കുറഞ്ഞു കുറഞ്ഞു ചരിത്രത്തില്‍ പഠിച്ച ആധുനിക  ഒളിമ്പിക്സിന്റെ ആദ്യ വേദിയായ എതെന്സും പിന്നെ പ്രാചീന ഒളിമ്പിക്സും ഒക്കെ ഓരോരുത്തരുടെയും മനസ്സിലൂടെ കടന്നു പോകും.

ചൈന മനസ്സില്‍ കുറിച്ചിട്ടതിനേക്കാള്‍ ആഴത്തില്‍ അതിനേക്കാള്‍ നിറക്കൂട്ടില്‍  ഒളിപിക്സിന്റെ ഓര്മ്മ  മനസ്സില്‍ നിറച്ചു വെച്ച്  ഇതാ ലണ്ടനും...!

കൂടുതല്‍ വേഗത്തില്‍ , ഉയരത്തില്‍ കരുത്തില്‍   എന്ന മുദ്രാവാക്യവുമായി അക്ഷരാര്ത്ഥത്തില്‍  കായിക യുദ്ധത്തിനിറങ്ങുന്ന രാജ്യങ്ങള്‍,  ഏറ്റവും നീതിപൂര്‍വ്വവും നിക്ഷ്പക്ഷവുമായ കളികളിലൂടെ, ജയിച്ചാല്‍  രാജ്യത്തിന്റെ യശസ് ഉയര്ത്തുക മാത്രമല്ല, ലോകത്തിന്റെ മുന്നില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.

ജനവാസമുള്ള 5 ഭൂഖണ്ടങ്ങളെയും ലോകരാജ്യങ്ങളുടെ പതാകകളെയും (ഒരു നിറമെങ്കിലും) പ്രതിനിധീകരിച്ചുള്ള 5 വളയങ്ങളും പതാകയിലുള്ള  ഒളിമ്പിക്സ് ശരിക്കും ഒരു സിംബോളിക് മത്സരമാണ്. യുദ്ധമില്ലാതെ ലോകശക്തിയെ കണ്ടെത്തുന്ന തീവ്രവും ശക്തവുമായ കായിക മാമാങ്കം !

ക്രമം പോലെ അമേരിക്കയും (പണ്ടത്തെ) സോവയിറ്റ് യുണിയനും ഒക്കെ  ഒന്നും രണ്ടും സ്ഥാനങ്ങള്‍  മാറിമാറി  പങ്കിടുന്ന കാലത്ത് നിന്നും .കഴിഞ്ഞ തവണയൊഴിച്ചു അതിന്റെ മുന്പുള്ള 4 തവണയും അമേരിക്ക ഒന്നാം സ്ഥാനത്തായിരുന്നു. (ലോകശക്തിയിലും ...!). എന്നാല്‍ ഈ സമയത്ത് ചൈനയുടെ കടന്നു കയറ്റം കൂടി നാം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.. പടിപടിയായി ചൈന ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 2008 ല്‍ ഒന്നാം സ്ഥാനത്തെത്തി !

അമേരിക്കയുള്പ്പടെ ചൈനയുടെ വളര്ച്ചയെ കാലേകൂട്ടി പ്രവചിച്ചതായിരുന്നു.  ചൈന 2025 ലും ഇന്ത്യ 2050 ലും ലോക ശക്തിയാകുമാത്രേ !

ചൈന അത് തെളിയിച്ചു പ്രവചിച്ചതിലും ഏകദേശം 7 വര്ഷങ്ങള്ക്കു് മുന്പ് തന്നെ.. ഇപ്പൊ അമേരിക്കയെ ഉള്പ്പെടെ സാമ്പത്തികമായി സഹായിക്കാനും മാത്രം വളര്ന്ന ചൈനയെക്കണ്ട് ഇന്ത്യ പഠിക്കണം. ഒത്തിരി ഒത്തിരി..

മടിയന്മാര്ക്കും അഴിമതിക്കാര്ക്കും പറുദീസയായി പ്രഘോഷിക്കപ്പെടുന്ന ഇന്ത്യ .. നിശ്ചയദാര്ഢ്യത്തോടെ , ലക്ഷ്യബോധത്തോടെ  നീങ്ങിയാല്‍  ഒളിമ്പിക്സില്‍ മാത്രമല്ല .. ലോകത്തിലെ ശക്തികളിലും ഒന്നാമതെത്താന്‍ ഇനി നാല്പ്പതു വര്ഷം കാത്തിരിക്കേണ്ടി വരില്ല..

എന്നാല്‍ ചാനലുകളുടെ മുന്നില്‍ പരസ്പരം ചെളിവാരിയെറിയുകയും ഇരുട്ടിന്റെ  മറവില്‍ കള്ളന്മാരുമൊത്ത്ചേര്ന്ന്   ജനങ്ങളെ കവര്ന്ന് മുതല്‍ ഒന്നിച്ചു പങ്കിട്ടെടുക്കുന്ന രീതി തുടരാനാണ് ഭാവമെന്കില്‍, ഈ നൂറ്റാണ്ടില്‍ മാത്രമല്ല ഒരിക്കലും ഇന്ത്യക്ക് മുന്നേറാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

“കണ്ടറിഞ്ഞു” വിശ്വാസം വന്നുവെന്ന് തോന്നുന്നു -കായികതാരങ്ങള്ക്കും  സര്ക്കാരിനും. അഭിനവ് ബിന്ദ്ര 2008ല്‍ ആദ്യ വ്യക്തിഗത സ്വര്ണം നേടിയതിനൊപ്പം    മെഡലുകളുടെ കാര്യത്തില്‍   ഇന്ത്യ ഒരു കുതിച്ചു ചാട്ടം നടത്തി. ഇപ്പോഴും പ്രതീക്ഷയ്ക്ക് വകയുണ്ട്, ബോക്സിങ്ങിലും, ഗുസ്തിയിലും, ഷൂട്ടിങ്ങിലും അമ്പെയ്തിലും ബാറ്റ്മിന്റനിലും ഒക്കെ.

എന്തായാലും സായി ( Sports Authority of India ) "വിഷന്‍ 2020" (vision 2020) എന്ന പദ്ധതിയ്ക്ക് വേണ്ടി 1000 കോടി രൂപ മുടക്കി 13-15 വയസ്സ് വരെയുള്ള കുട്ടികളില്‍ നിന്ന് കഴിവുള്ള കുട്ടികളെ തിരഞ്ഞെടുത്തു 2020 ലെ ഒളിമ്പിക്സിനു വേണ്ടി പരിശീലിപ്പിക്കാനാണ് ഇപ്പോള്‍   തുടക്കം കുറിച്ചിരിക്കുന്നത്..

ഇന്ത്യ കൂടുതല്‍ മെഡലുകള്‍ നേടട്ടെ.!, പ്രചോദനമാകട്ടെ സര്ക്കാരിനും വളര്ന്നു വരുന്ന കായികതാരങ്ങള്ക്കും..!!!



Sunday, June 24, 2012

ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടി വായിച്ചറിയാന്‍……!


സാറിനൊപ്പം ഞങ്ങളും ഞെട്ടലോടെയാണ് ആ സത്യം ഇപ്പോള്‍ ഔദ്യോഗികമായി കേള്‍ക്കുന്നത് "ഇന്ത്യയിലെ No1. ഭീകര സംസ്ഥാനമാണത്രേ  നമ്മുടെ സ്വന്തം.., അല്ല ദൈവത്തിന്റെ സ്വന്തം നാട് കേരളം..!"

അതായത്  കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നും, സ്ത്രീകള്‍ക്കൊന്നും പുറത്തിറങ്ങി നടക്കാന്‍ പറ്റില്ല എന്നത്  അംഗീകരിക്കേണ്ട സത്യമാണെന്നും ..! പിന്നെ അതിവേഗം സ്മാര്ട്ടായിക്കൊണ്ടിരിക്കുന്ന കൊച്ചിയാണത്രേ ഇന്ത്യയിലെ ഏറ്റവും ഭീകര നഗരവും. ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2010 കണക്കാണ്  ഇതെന്നത് കൊണ്ട്  ഇതിന്റെ കാരണക്കാരന്‍  കഴിഞ്ഞ വര്ഷം അധികാരത്തില്‍ കയറിയ സാറിന്റെ സര്‍ക്കാരല്ല എന്നറിയാം എങ്കിലും എന്തെങ്കിലും ഇന്ന് ചെയ്യാന്‍ സാധിക്കുന്നത് സാറിന് മാത്രമാണെന്ന് പൂര്‍ണ്ണ ബോധ്യമുള്ളത്  കൊണ്ട് ഈ കത്തെഴുതുന്നത്.

പാവങ്ങളുടെ സ്വന്തം സര്‍ക്കാര്‍  എന്നവകാശപ്പെടുന്ന ഇടതു പക്ഷ സര്‍ക്കാര്‍ പ്രത്യേകിച്ച് അച്യുതാനന്തന്‍ സര്‍ക്കാരിന്  ചെയ്യാന്‍ പറ്റാത്ത കാര്യം (പെട്രോളിന്‍റെ) അധികലാഭം വേണ്ടെന്നു വെച്ച്  ഞെട്ടിച്ചു കൊണ്ട് ഭരണത്തില്‍ കയറിയ അങ്ങ്,  വര്‍ഷങ്ങളോളം നീണ്ട് നിന്ന ചെങ്ങറ സമരം ഒരു ലളിതമായ ചര്‍ച്ചയില്‍ തന്നെ അവസാനിപ്പിച്ചപ്പോള്‍  ഞങ്ങളുടെ ഞെട്ടലിന്റെ ആക്കം വര്‍ദ്ധിച്ചു, കാരണം ഇതല്ലേ കമ്മ്യുണിസ്റ്റ്‌ ഭരണം എന്നത് കൊണ്ട് ജനങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് പോലും ചിന്തിച്ചു പോയി..!  നിര്‍ഭയമായി ജീവിക്കാനുള  ജനങ്ങളുടെ അവകാശത്തിനും താങ്കളുടെ വലിയ ഇടപെടല്‍ പ്രതീക്ഷിക്കട്ടെ ?

ശ്രീ ചിറ്റിലപ്പള്ളിയെ പോലെ മനുഷ്യസ്നേഹത്തിന്റെ പേരില്‍  ഓപ്പറേഷന് ശേഷമുള്ള കഠിനമായ റെസ്റ്റ് പോലും വക വെക്കാതെ  നോക്ക്കൂലിക്കെതിരെ പോരാടിയത് കണ്ടു കണ്ണ് നിറഞ്ഞവരാണ് ഞങ്ങള്‍..

ഇന്ന് വേറൊരു സഹോദരനെ, അതും ഒരു നേതാവിനെ, മനുഷ്യന്‍ കേട്ടിട്ട് കൂടിയില്ലാത്തത്ര മൃഗീയമായി കൊന്നിട്ട് അതിനെ നിസ്സാരാമായി ന്യായികരിക്കുന്ന ഹൃദയമില്ലാത്തവരുടെ രാജ്യത്ത്‌ ഞങ്ങള്‍ എങ്ങനെ മനസമാധാനമായി വന്നു താമസിക്കും ?

ഇലക്ഷന്‍  കഴിഞ്ഞു അങ്ങ് ഒരു ചാനലിന് കൊടുത്ത ഇന്റര്‍വ്യു ഞാന്‍ ഓര്‍ക്കുന്നു അന്യനാട്ടില്‍ മരുഭൂമിയില്‍  ചെന്ന്  ഞങ്ങള്‍ കഷ്ടപ്പെടുന്നതിന്റെ കാരണക്കാരില്‍ താങ്കളും പെടുന്നതില്‍ കുറ്റബോധമുണ്ടത്രേ.. ഇവിടെ കഷ്ട്പ്പെട്ടു ജീവിക്കുന്നവനും സമാധാനമായി കിടന്നുറങ്ങാം, ഇതൊരു ജനാധിപത്യരാജ്യമല്ലായെങ്കില്‍ കൂടി. ഞങ്ങള്‍ എങ്ങനെ സമാധാനമായി അവിടെ വന്നു ജോലി ചെയ്യും ? ഒരു തസ്നിബാനു മാത്രം വേറിട്ട്‌ നിന്നിട്ടുണ്ടാകാം, നീതി കിട്ടിയിട്ടുണ്ടാകാം. എന്നാല്‍ എത്ര തസ്നിബാനുമാരുടെ കഥ ഇവിടെ പുറത്ത്‌ വന്നിട്ടേയില്ല !!!

ശ്രീ ടി പി യുടെ മരണം  വ്യത്യസ്തമായാത്  പോലെ തന്നെ ഇതിനു ശേഷം വരുന്ന മാറ്റങ്ങളും വിത്യസ്തമായിരിക്കണം. നിങ്ങള്‍ ആര് ഭരിച്ചാലും ഇവിടെ ജനങ്ങള്‍ക്ക്  നിര്‍ഭയമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം  ഉണ്ടാകണം. സ്വന്തം ജോലി നിര്‍ഭയമായി ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കണം. ഭയമില്ലാതെ  സ്വന്തം മക്കളെ ഒറ്റയ്ക്ക് സ്കൂളിലേക്കും മറ്റും വിടാനുള്ള അന്തരീക്ഷം ഉണ്ടാകണം.

ഫോണ്‍ വിളിച്ചാല്‍  വീട്ടില്‍ വന്നു കേസെടുക്കാനുള്ള പ്രഖ്യാപനം ഒക്കെ കണ്ടു  നല്ലത് തന്നെ.. ഭയമില്ലാതെ നീതി കിട്ടുമെന്ന് ഉറപ്പോടെ എത്ര പേര്‍ പോലീസില്‍ പരാതി പറയാറുണ്ട്‌ ? നിഷ്പക്ഷമായി ജനങ്ങളോട് ഇടപെടുന്ന എത്ര പോലീസ്‌കാരുണ്ട്‌ നമ്മുക്ക്?

എന്നാല്‍ ഇപ്പോള്‍ കേരളാ പോലീസിനുണ്ടായ ഈ നേട്ടത്തെ ഒട്ടും കുറച്ചു കാണുന്നില്ല. കൊടിസുനിയെയും കൂട്ടാളികളെയും വിദഗ്ദ്ധമായി പിടിച്ച ഷൌക്കത്ത്അലി പോലീസിനു എന്നും ഒരുമുതല്‍ക്കൂട്ടായിരിക്കും. 51 ദിവസത്തിനകം കേസിലെ മുഖ്യ കണ്ണികളെ ഒക്കെ അകത്താക്കിയ കേരളാ പോലീസ്‌ മൊത്തത്തിലും അഭിനന്ദനം അര്‍ഹിക്കുന്നു.

പക്ഷപാതം കാണിക്കുന്ന, പോലീസിനപമാനം വരുത്തുന്നവരെ ഒക്ക മാറ്റി ആദ്യം പോലീസില്‍ ഒരു വന്‍ അഴിച്ചുപണി  നടത്താമെങ്കില്‍, മാധ്യമങ്ങളുടെ അമിത ഇടപെടലുകള്‍ നിയമത്തിലൂടെ നിയന്ത്രിച്ചു ഓരോ കുറ്റവും ഓരോ കുറ്റവാളിയെയും അവരെത്ര തന്നെ ഉന്നതരാണെങ്കിലും കര്‍ശനമായ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു അവര്‍ക്കര്‍ഹിക്കുന്ന ശിക്ഷ മാതൃകാപരമായി വേഗത്തില്‍ നടപ്പാക്കുമെങ്കില്‍  പേടിയോടെയല്ലാതെ ഞങ്ങള്‍ക്ക് കേരളത്തെ സ്നേഹിക്കാം.. മുകളിലെ കണക്കുകള്‍ നമുക്ക്‌ വെറും ഒരു പഴങ്കഥയായി ബാക്കി നിര്‍ത്താം.

ഈ സംഭവം ഒരു തിരിച്ചറിവാകട്ടെ നിങ്ങള്‍ക്കും അവര്‍ക്കും (പോലീസിനും) പിന്നെ എല്ലാവര്ക്കും ..

ഒത്തിരി ഒത്തിരി പ്രത്യാശയോടെ ഒരു പ്രവാസി

Thursday, May 17, 2012

ഇടുക്കിയുടെ മിടുക്കിയും മലയാളത്തിലെ കോടീശ്വരന്‍ ഷോയും



ഇതിനിടെ കേരളക്കരയിലെ സംസാരവിഷയമായ "നിങ്ങള്‍ക്കും ആകാം കോടീശ്വരനിലെ" ജീവിതത്തെ മാറ്റി മറിക്കാവുന്ന “ആ ഒരൊറ്റ ചോദ്യം” (15 മത്തെ ചോദ്യം :)) നേരിട്ട ഏക വ്യക്തിയാണ് ഈ ചേച്ചി. പറ്റുമെങ്കില്‍ ഇതിന്റെ മുഴുവന് യൂട്യൂബ് വീഡിയോ ഒന്ന് കണ്ടു നോക്കണം അപ്പൊ മനസ്സിലാകും ഈ ചേച്ചി എങ്ങനെയാണ് മിടുക്കിയായതെന്ന്.  മത്സരിക്കാന്‍ ഉള്ള ഹോട്ട് സീറ്റില്‍ വരാന്‍ തിരഞ്ഞെടുക്കപ്പെട്ടു വന്നപ്പോള്, സുരേഷ് ഗോപി "ആര്‍ യു റെഡി" എന്ന് ചോദിച്ച ചോദ്യത്തിനു  ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ "ആര്‍ യു റെഡി" എന്ന് തിരിച്ചു ചോദിച്ച കാഴ്ച കണ്ടപ്പോള്‍ പലരും കരുതി ഇത് വെറുതെ സമയം കളയാന്‍ വന്ന ഏതോ ഒരാള്‍ മാത്രമായിരിക്കും എന്ന്. എന്നാല്‍ സീറ്റില്‍ വന്നതിനു ശേഷമാണ് ആളെക്കുറിച്ചും ആളിന് കാശിന്റെ അത്യാവശ്യത്തെക്കുറിച്ചും നമുക്ക് ബോധം ഉണ്ടാകുന്നത്..

******************************************************
ഇനി നമുക്ക് ഈ കളിയുടെ പിന്നിലെ കളികളിലേക്കും കാര്യത്തിലേക്കും വരാം. ബിഗ്‌ ബിയുടെ അവതരണത്തിലൂടെ ഇന്ത്യയില്‍ വന്‍പ്രചാരം നേടിയ കോടീശ്വരന്‍ ഗെയിമിന്റെ ശരിക്കുള്ള "ത്രില്ല്" ജനിപ്പിച്ച ഒരു സിനിമയായിരുന്നു ജയറാം നായകനായ “വണ്‍ മാന്‍ ഷോ”. എന്നാല്‍ കളി നടത്ത്തുനവന്റെ ശരിക്കുള്ള ആഗ്രഹം കാശ് കൊടുക്കുകയല്ല കൊടുക്കാതിരിക്കുകയാണ് എന്ന് മനസ്സിലാകണമെങ്കില്‍ ഡാനി ബോയലിന്റെ "സ്ലം-ഡോഗ് മില്ലിനയര് " ‍തന്നെ കാണണം.!  "വെറുതെ കാശ് കൊടുക്കാന്‍ ഒരു 'ബില്‍ ഗേറ്റ്സിനും' ഇഷ്ടമുണ്ടാകില്ല , പ്രത്യേകിച്ചു കൊടുക്കുന്ന കാശിനു അല്പം കനമുണ്ടെങ്കില്‍..! അങ്ങനെയെങ്കില്., കോടീശ്വരന്‍ ഒരു ശരിക്കുള്ള ഗെയിം ആണെങ്കില്‍ , കാശ് നേടാന്‍ വന്ന ആളിനോട്‌ മത്സരിക്കുന്ന ആള്, കാശ് കൊടുക്കാതിരിക്കുന്നതിനു തന്നെയായിരിക്കും കളിക്കുന്നത്.. എന്ന് വെച്ചാല്‍ സുരേഷ് ഗോപിക്കും സുരേഷ് ഗോപിയെ മുന്നില്‍ വെച്ചു കളിപ്പിക്കുന്ന കളിയുടെ പിന്നണിക്കാര്‍ക്കും (ഏഷ്യാനെറ്റ്‌- കോണ്ഫിഡന്റ് ) ആത്യന്തികമായി കാശ് (വലിയ തുകയുടെ കാശ്) കൊടുക്കാതിരിക്കുക എന്നത് തന്നെ ലക്‌ഷ്യം..


 സിനിമാക്കാരുടെ ഇടയിലെ മാന്യനും നല്ല മനസ്സിന്റെ ഉടമയുമായ സുരേഷ് ഗോപിയെ തന്നെ ഇതിന്റെ അവതാരകനായി കൊണ്ടുവന്നതിനാല്‍ ഇതിന്റെ അണിയറക്കാര്‍ ഒരു പരിധി വരെ വിജയിച്ചു എന്ന് തന്നെ പറയാം .. കാരണം സുരേഷ് ഗോപി പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കും.. കളിയും ചിരിയും , കാര്യവും കരച്ചിലും ഒക്കെയായി അതിഭാവുകത്വമില്ലാതെ മുന്നോട്ടു പോകുന്ന കളിയില്‍ കളിക്കാന്‍ വരുന്നവര്‍ക്ക് ആത്മാര്‍ഥമായി കാശ് കൊടുക്കാന്‍ താല്‍പര്യം ഉണ്ടെന്നു തോന്നിപോകും.. എങ്കിലും ആദ്യത്തെ പതിനായിരം രൂപ വരെ കൊടുക്കുന്നതില്‍ ‍ ഒരു മടിയും കാണിക്കില്ല എന്നത് സത്യം. കാരണം പ്രൈം ടൈമില്‍ ഇത്രയേറ റേറ്റിങ്ങില്‍ ഇതിന്റെ പരസ്യങ്ങളില്‍ കൂടി കിട്ടുന്ന കാശിനു കണ്ണ് കിട്ടാതിരിക്കാന്‍ അവരത്രയെങ്കിലും ചെയ്യണ്ടേ..!
കളിയുടെ അവസാനം ചോദ്യങ്ങളുടെ കാഠിന്യവും കൂടുന്നതില്‍ ഒരതിശയോക്തിയും ഇല്ല..

പലരും ഇവിടെ വന്നു കളിച്ചു പോകുമ്പോള്‍, അതില്‍ പലപ്പോഴും ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നേരിട്ട് കാണാന്‍ സാധിക്കാറുണ്ട്.. ഏതാനും മിനിട്ടുകള്‍ മാത്രമേ സീറ്റില്‍ ഇരിക്കാറുള്ളെങ്കിലും .. ആ ചെറിയ സമയം കൊണ്ട് കാശ് എങ്ങനെ കയ്യില്‍ വരുന്നു എന്നും പോകുന്നു എന്നും ചിലര്‍ക്ക് അത് ജീവിതത്തെ എത്രമാത്രം മാറ്റി മറിക്കാന്‍ സഹായിക്കുമെന്നും എന്നും നമ്മള്‍ മനസ്സിലാക്കുന്നു. കളിക്കാന്‍ വരുന്നവര്‍ക്ക് പ്രിയ താരത്തോട് പറയാനുള്ള ആവശ്യങ്ങള്‍ പലതാണ് ചിലര്‍ക്ക് ഇഷ്ട താരത്തിന്റെ ഒരുമ്മ , ഒരു കെട്ടിപ്പിടിത്തം , ഒരു പാട്ട്.. അങ്ങനെ പലതും…. ഒക്കെ സുരേഷ് ഗോപി ഒരു ജാഡയുമില്ലാതെ സാധിച്ചു കൊടുക്കാറുണ്ട്.. എങ്കിലും എല്ലാ മലയാളികളും ഒരേ സ്വരത്തില്‍ പറയുന്ന " ദേ പോയി .. ദാ വന്നൂ .." ഒന്നൊഴിവാക്കിത്തന്നാല്‍ .. അല്ലെങ്കില്‍ വേറൊരു രീതിയില്‍ ബ്രേക്ക്‌ എടുത്തിരുന്നെങ്കില്‍ ഒത്തിരിയേറെ നന്നായേനെ എന്ന്. കളിയില്‍ പങ്കെടുക്കാത്തവരുടെയും ആഗ്രഹങ്ങള്‍ സാധിച്ചു തരുമെങ്കില്‍ .. ഗോപിച്ചേട്ടാ…, സ്നേഹത്തോടെ പറയട്ടെ.. അത് വതമാണ്, അതൊന്നു മാറ്റി പരീക്ഷിച്ചു കൂടെ.. പ്ലീസ്   ..!

******************************************************
അപ്പം നമ്മുക്ക് ഇടുക്കിയുടെ മിടുക്കിയിലേക്ക് തിരികെ വരാം..

കളിയുടെ ആവേശം അറിയെണമെങ്കില്‍ നിങ്ങള്‍ ഇതിന്റെ വീഡിയോ കാണുക.


കണ്ടതില്‍ എനിക്കൊരു കാര്യം മനസ്സിലായത്‌.. യാതൊരു അവകാശവാദവും ഇല്ലാതെ കളിക്കാന്‍ വന്ന അവര്‍ , സര്‍ക്കാരിന്റെ വാടക വീട്ടില്‍ നിന്നും സ്വന്തമായ ഒരു മേല്‍വിലാസത്തില്‍ എത്താന്‍ നടത്തിയ പരിശ്രമത്തില്‍ , PSCയ്ക്ക് വേണ്ടി പഠിച്ചത് പ്രയോജനപ്പെടുത്തിയെങ്കിലും ഓരോ നിമിഷവും ദൈവത്തെ ആത്മാര്‍ഥമായി വിളിച്ചിരുന്നു എന്നും പരസ്യമായി തന്നെ ദൈവത്തിനു നന്ദി പറയുന്നതില്‍ ഒരു മടിയും കാണിച്ചിരുന്നില്ല എന്നുമാണ്. അവസാന നിമിഷം 50 ലക്ഷം തിരിച്ചു പിടിക്കാന്‍ പിന്നണിക്കാര്‍ നടത്തിയ വളരെ ബുദ്ധിപരമായ എളുപ്പമെന്നു തോന്നിപ്പിക്കുന്ന ചോദ്യത്തിലെ ചതി മനസ്സിലാക്കി തിരികെ വരണമെങ്കില്, ശരിക്കുള്ള വിവേചനാബുദ്ധിയോടെ അവിടെ പ്രതികരിക്കണമെങ്കില്‍ ‍ അതിനു ദൈവത്തിന്റെ ഒരനുഗ്രഹം ഉണ്ടെന്നു കരുതിയെ മതിയാകൂ..



ഇതൊരു കളിയുടെ കാര്യമല്ലേ ,, അപ്പം നിങ്ങള്ക്ക് നിങ്ങളുടെ യുക്തി പൂര്‍വ്വം ഇതിനെ കളിയായോ കാര്യമായോ എടുക്കാം.. പക്ഷെ സ്വന്തം ജീവിതത്തില്‍ ആലോചിച്ചു മാത്രം തീരുമാനിക്കുക.. .... :)


ഒത്തിരി സ്നേഹത്തോടെ ....


Wednesday, December 14, 2011

ഒരു മുല്ലപ്പെരിയാര്‍ സമാധാന ചര്‍ച്ച ...!

പൊതുവേ നിറഞ്ഞ പുഞ്ചിരിയില്‍ സ്വാഗതവും സംസാരവും സമാപനവും ഒതുക്കുന്ന കൂട്ടത്തിലായിരുന്നു ഞങ്ങള്‍ രണ്ടു പേരും.  എന്റെ പഴയ കമ്പനിയില്‍ വെച്ചു പരിചയമുണ്ടായിരുന്ന അണ്ണനുമായി  വീണ്ടും പരിചയം പുതുക്കാന്‍ അവസരം കിട്ടിയിരുന്നെങ്കിലും ഏതെങ്കിലും ഒരു വിഷയത്തില്‍  എന്റെ കത്തി  കേട്ട് ( കൊണ്ട് ..;)) മുറിവേല്‍ക്കാനുള്ള  അവസരം നാളുകള്‍ക്കു ശേഷമുള്ള കണ്ടുമുട്ടലില്‍   അദ്ദേഹത്തിനു കിട്ടിയിരുന്നില്ല..  :)
അന്ന്  എന്റെ ഓഫീസിനു മുന്നിലൂടെ അദ്ദേഹം നടന്നുപോകുന്നത്‌ കണ്ടപ്പോ ഞാന്‍ മനസ്സില്‍ കരുതി   "എങ്കി പിന്നെ അങ്ങനെയാകട്ടെ....". 
'എത്ര മലയാളികള്‍ ഈ കത്തിമുനമുന്നില്‍  പിടഞ്ഞു പിടഞ്ഞു വീണു മരിച്ചിരിക്കുന്നു..  .. !'
ഇന്നെന്തു കൊണ്ടും പരമയോഗ്യന്‍ ഈ അണ്ണാച്ചി തന്നെ.. "
(മുല്ലപ്പെരിയാരിലെ വെള്ളമുപയോഗിക്കുന്ന  മധുര നിവാസിയാണെന്ന അറിവ് , അയാളെ അന്നത്തെ ഇരയാക്കുന്നതില്‍ ഒരു കാരണമായി എന്ന് സമ്മതിക്കേണ്ടി വരും.. :) )
 പിന്നെയൊട്ടും താമസിച്ചില്ല ..
ഞാന്‍ വേഗത്തില്‍  വാതില്‍ തുറന്നു .
വാതില്‍ തുറന്ന ശബ്ദത്തില്‍ എന്നെ ശ്രദ്ധിച്ച അണ്ണനെ നോക്കി ഞാന്‍ ഒരു 365 ഡിഗ്രി ക്ളോസപ്പ് പുഞ്ചിരി തയ്യാറാക്കി പറഞ്ഞു.
"അണ്ണാ വണക്കം  ...!"
".. എങ്കേ...."
"പാക്കവേയില്ല...?"
"എപ്പിടിയിറിക്കെ ?"
"സൌക്യം താനേ ? ."
കയ്യിലുള്ള അറിയുന്നതും അറിയാത്തതുമായ തമിഴിന്റ്റെ  സ്റ്റോക്ക് തീര്‍ന്നതിനു ശേഷമേ ഞാന്‍ ശ്വാസം വിട്ടുള്ളൂ.... :)
ഒരു നിമിഷം കൊണ്ട് സകല പ്ലാനുകളും മറന്നു പോയ അണ്ണനെ, മറ്റൊന്നും മനസ്സില്‍ കയറുന്നതിനു മുന്‍പേ.. ഞാന്‍ എന്റെ മുറിയിലേക്ക് ക്ഷണിച്ചു.. സ്നേഹപൂര്‍വ്വം അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു.

എന്നെ വര്‍ഷങ്ങള്‍ ആയി പരിചയമുള്ളതിന്റെ വിശാസത്തില്‍  ഒരു സാധാരണ മലയാളിക്ക് തമിഴനോട്‌ ഇക്കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് പത്തിരട്ടിയായ ദേഷ്യത്തിന്റെ പ്രത്യാഘാതങ്ങളും ആക്രമണങ്ങളും ഒന്നും പ്രതീക്ഷിക്കാതെ തന്നെയാണ് അദ്ദേഹം എന്റെ മുറിയില്‍ വന്നതും..
എനിക്കും അണ്ണനോട് യാതൊരു ദേഷ്യമോ പരാതിയോ ഒന്നുമില്ലായിരുന്നു.( ഇപ്പോഴും .. ) എങ്കിലും ഒരു സാധാരണ തമിഴന്റെ മനോവിചാരങ്ങള്‍ അറിയണമല്ലോ .. ;)

വീണ്ടും കുറെ കുശലങ്ങള്‍ തമിഴില്‍ ചോദിക്കാന്‍ ശ്രമിച്ചു എന്റെ തമിള്‍  പദ സമ്പത്തിന്റെ ദയനീയത  സ്വയം മനസ്സിലാക്കുമ്പോള്‍   ഞാന്‍  പതുക്കെ 
 പതുക്കെ ഇംഗ്ലീഷ് ഭാക്ഷയിലേക്ക്  അറിയാതെ  കടന്നു ചെല്ലാറുണ്ടായിരുന്നു.  (മഹാകവി നരേദ്രപ്രസാദ്  പണ്ടേതോ സിനിമയില്‍ പറഞ്ഞതോര്‍ക്കുന്നു ".വികാരപ്രകടനങ്ങള്‍ക്ക് ഇംഗ്ളിഷാണത്രെ മെച്ചം " ;)    എന്നാല്‍ എനിക്ക് വികാരപ്രടനത്തെക്കാള്‍ വാക്കുകള്‍  പിഴയ്ക്കാതിരിക്കുക  എന്നതായിരുന്നു ഉദ്ദേശം.. ! )  വേഗം തന്നെ വിഷയത്തിലേക്കും ..
ജീവന്‍പണയപ്പെടുത്തിയും  തന്റെ ജോലി ( അന്വേഷാത്മക പത്രപ്രവര്‍ത്തനം )  ഭംഗിയായി ചെയ്യാനുള്ള പ്രചോദനം തന്നതിന്റെ പിന്നീല്‍  ഒരു തമിഴു മാധ്യമം തന്നെ - നക്കീരന്‍ ...! ;)

 ഇനിയുള്ളത് ഞങ്ങള്‍ നടത്തിയ സംഭാഷങ്ങളുടെ മലയാളം പരിഭാഷ.. ഓര്‍മ്മയില്‍ നിന്നും ...
**************************************************************************************************
"അതെന്താ അണ്ണാ നിങ്ങളീ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ സംഗതി ഇത്ര വഷളാക്കുന്നെ..?"
  " ആര് വഷളാക്കി? അത് നിങ്ങടെ രാഷ്ട്രീയക്കാരു .."
 " ഉനക്ക് സംഗതി തെരിയുമാ? നിയമസഭയില്‍ എത്രയാള്"
 "69 -71, അതിലൊരാള്‍ സത്ത് പോയാച്ച് .. ബാകി ഒരാള് ഭൂരിപക്ഷം താനേ"
ഉടനെ ഒരു ഇലക്ഷന്‍ വരാന്‍ പോകരുതില്ലേ ? അതുക്കു മറ്റും ഈ ഡ്രാമ എല്ലാമേ..
അദ്ദേഹം പറഞ്ഞ തിലെ തെറ്റുകള്‍ എന്താലും ഞാന്‍ തിരുത്തിക്കൊടുത്തു..
ഇവിടുത്തുകാര്‍  ജയലളിതയുടെ കയ്യില്‍ നിന്നും   സ്ഥലം വാങ്ങിയ കാര്യവും പറയാന് അദ്ദേഹം‍ മറന്നില്ല..
ഞാന്‍ പറഞ്ഞു,,
രാഷ്ട്രീയക്കാരെ വിട് അണ്ണാ. നമുക്ക് ശരിക്കുള്ള പ്രശ്നത്തിലേക്ക് വരാം.
ഇവിടെ 1800 ദിവസത്തില്‍ കൂടുതലായി ആള്‍ക്കാര്‍ റിലെ സത്യാഗ്രഹത്തിലാണെന്നറിയുമോ ?  ഈ ഡാം 115 വര്‍ഷത്ത്തിമു മേല്‍ പഴക്കമുള്ളതാണെന്നും  ഇതിനു  50 വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നും അറിയുമോ?
"അതൊക്കെ സുമ്മ പറയുന്നതപ്പ.
ഞങ്ങടെ നാട്ടില്‍ ഒരു ഡാമിരിക്ക് .. 1800 വര്ഷം പളക്കം (കലലന  എന്നാണെന്ന് തോന്നുന്നു പുള്ളി പറഞ്ഞ പേര്) "
എനിക്കതിനെക്കുരിച്ച്ചു കൂടുതല്‍ അറിയില്ലെങ്കിലും അത് ഏതോ ചെറിയ ഡാം,  ഏറിയാല്‍ 50 അടി ഉയരം വരും .. എന്നാല്‍   ഇതില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തിന്‌ തന്നെ 136 മുതല്‍ മുകലോട്ടാണ്  ഉയരം..
ഇതുണ്ടാക്കിയിരിക്കുയ്ന്ന സുര്‍ക്കി, ചുണ്ണാമ്പും സര്‍ക്കരയും അതുപോലെ പല സാധനങ്ങളും  ചേര്‍ത്ത ഒരു മിശ്രിതമാണ്   .. മാത്രമല്ല ഇതേ സാധനം കൊണ്ടുടാക്കിയ ഒരു ഡാമും ഇന്ന് ഭൂമിയിലില്ല..

അതൊക്കെ സുമ്മ പറയുന്നതപ്പ.. ഇത് നല്ല സ്ട്രോങ്ങ്‌ ആയി താ ഇരുക്ക്‌..
എതുക്ക്‌ സുപ്രീം കോടതി അന്ത നാളില്‍ സൊല്ലിയാച്ചു    ഇത് സ്ട്രോങ്ങ്‌ ആണെന്ന്... സുപ്രിം കോടതി വിധി തെരിയുമോ ഉനക്ക് ? വെള്ളം ഇപ്പൊ അതിലും കുറച്ചല്ലേ ഉള്ളൂ..

അണ്ണാ.. കോടതി എഞ്ചിനീയരും ടെക്ക്നോളജി  ഏക്സ്പെര്ട്ടും ഒന്നുമല്ലെ .. കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചതിന്റെ  അടിസ്ഥാനത്തില്‍ വിധി പറയുന്നു എന്ന് മാത്രം ..അന്ന് കേരളം ഇത് കാര്യമായി എടുത്തില്ല ..  വേണ്ട തെളിവുകള്‍ ശേഖരിക്കാനോ  എത്തിക്കാനോ  മിനക്കെട്ടില്ല..
 അതിവിടുത്തെ എല്ലാ രാഷ്ട്രീയക്കാരുടെയും കഴിവ് കേടു..
 ഞാന്‍ ഒന്ന് ചോദി ക്കട്ടെ.. നിങ്ങള്ക്ക് വെള്ളം തരില്ല എന്നാരും പറഞ്ഞില്ലല്ലോ. വെള്ളം തീര്‍ച്ചയായും തരാം എന്നാല്‍ ഡാം പുതുക്കിപ്പണിയണം  എന്നല്ലേ പറഞ്ഞുള്ളൂ.. പിന്നെ എന്തിനു പ്രശ്നം ?
അതൊക്കെ വെറുതെയാപ്പാ ..
അതൊക്കെ നിങ്ങ വെറുതെ സൊല്ലുവത് .. ഇനി പണിയുന്ന ഡാം 5-6 കിലോമീറ്റര്‍ താളേ മറ്റും പണിയും പിന്നെ വെള്ളമൊന്നും തമിള്‍ നാട്ടില്‍ കിട്ടില്ല, അത് മൊത്തം കേരളത്തിലേക്ക് ഒളുക്കും അത് താന്‍ ലച്ചിയം..
എല്ലാവരും ആണയിട്ടു പറഞ്ഞിട്ടും നിങ്ങള്‍ക്കെന്ത സംശയം ?

അത് അപ്പിടിയെ വരൂ.. കര്‍ണാടകയുമായിട്ടുള്ള കാവേരി പ്രച്നം എന്നാന്നു തെരിയുമാ? ഇത് താന്‍ സെയിം പ്രച്നം.. ഡാം കെട്ടിയതുക്കപ്പുറം.. ഒരു തുള്ളി വെള്ളം തമില്നാട്ടിലേക്ക് വിടുന്നില്ല ..

ഞാന്‍ മനസ്സിലോര്‍ത്തു. "ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമെന്നല്ലേ!" ;)
ഞങ്ങള്‍ക്ക് വെള്ളത്ത്തിന്റ്റെ എന്താവശ്യമാണെന്നാ നിങ്ങള് പറയുന്നേ..
ഒന്നാമത് ഇവിടെ കൃഷിയില്ല..,
രണ്ടാമത് കൃഷി ചെയ്യാന്‍ ഒരു പൂച്ച പോലുമില്ല..(ഒള്ളവരൊക്കെ ഗള്‍ഫില്‍ വന്നിട്ട് ഇപ്പൊ ബ്ലോഗിലും 'ഫാം വില്ലയിലുമാ' കൃഷി - ഞാന്‍ മനസ്സിലോര്‍ത്തു ചിരിച്ചു..)
മൂന്നാമത് ഇവിടെ ആവശ്യത്തിനു മഴ ലഭിക്കുന്നുണ്ട്.. പിന്നെ ഞങ്ങള്‍ക്കെന്തിനു വെള്ളം വേണം ?
പിന്നെ 'മറ്റേ' വെള്ളമായിരുന്നേല്‍ .. ...! ;)
ഇവിടെ ആവശ്യക്കാരേ ഒണ്ടായിരിക്കത്തുള്ളൂ ...... :)
ഞാന്‍ പിന്നെ ഒരല്‍പം ചൊടിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു ഇങ്ങനെ ചോദിച്ചു.
നിങ്ങള്‍ അതികം വിളയണ്ട കാര്യമൊന്നുമില്ല..ഇത് ഞങ്ങളുടെ സ്ഥലം ഞങ്ങളുടെ ഡാം.. ഞങ്ങള്‍ നിയമസഭയില്‍ ഒരു നിയമം പാസ്‌ ആക്കിയാല്‍ നിങ്ങള്‍ക്കൊരു തുള്ളി വെള്ളം പോലും കിട്ടിയെന്നു വരില്ല.. ..
അതൊന്നും നടക്കില്ല .. ഈ ഡാം കെട്ടിയത് ഞങ്ങള്‍ക്കുവേണ്ടി താന്‍,  കേരളയ്ക്ക് അതിന്‍ മേല്‍ അവകാശം കിടയാത്..

അതെ അന്ന് 100 വര്‍ഷങ്ങള്‍ക്കും മുന്‍പത്തെ അവസ്ഥയല്ല ഇപ്പൊ? ഇത് സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യ .. എല്ലാ സാഹചര്യങ്ങളും മൊത്തത്തിലെ മാറി... മാത്രമല്ല , പിന്നീടുണ്ടാക്കിയ കരാര് പ്രകാരം തരാനുള്ള കാശു കേരളത്തിനു കൊടുക്കാന്‍ പറഞ്ഞാല്‍ പോലും നിങ്ങള്ക്ക് സാധിക്കില്ല.. ഒരു രീതിയിലും നിങ്ങളുടെ ആവശ്യത്തിനു ന്യായമില്ല പിന്നെ എന്തിനു അനാവശ്യമായ വാശി,, ഞങ്ങള്‍ ഇവിടെ ആള്‍ക്കാരുടെ ജീവന് വേണ്ടിയല്ലേ വാദിക്കുന്നത്.. ഇവിടെ കൂടെ കൂടെ വരുന്ന ഭൂമി കുലുക്കത്തെക്കുരിച്ച്   അറിയാമല്ലോ ?
ഭൂമി കുലുക്കമോക്കെ മുന്‍പും ഉണ്ടായിരുന്നു.. ഇത് വരെ ഒന്നും സംഭാവിച്ച്ചിട്ടില്ലല്ലോ? ഇനിയും സംഭവിക്കില്ല..
അഥവാ ഇനി എന്തേലും സംഭവിച്ചാലും അത് നിങ്ങള്‍ പറയണ മാതിരി അധികം പേരൊന്നും സത്തുപോവില്ല .. കുരച്ചാല്‍ക്കാര് മറ്റും സത്ത് പോകും ..    (ഒടുവില്‍ മനുഷ്യന്റ്റെ ജീവന്റെ വില അയാളുടെ വായില്‍ നിന്നും പുറത്ത് ചാടി....!)
ഒരാളാണേലും ഒരു ലക്ഷം പേരാണേലും.. മനുഷ്യന്റെ ജീവന് വിലയിടാന്‍ സാധിക്കുമോ?.. അവരെ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ?.. അങ്ങനെയുള്ള ചിന്താഗതി അംഗീകരിക്കാന്‍ മനസ്സ് തയ്യാരാവത്തത്തില്‍ ഞാന്‍ സംഭാഷണം അധികം നീട്ടിക്കൊണ്ടു പോയില്ല..
ആത്മസംയമനത്തിന്റ്റെ അതിര്‍വരമ്പു കല്‍ക്കപ്പുരത്ത് പോകാതിരിക്കാന്‍ ഞാന്‍ വേഗം എന്റ്റെ ചോദ്യശരങ്ങളുടെ വണ്ടി അവിടെ സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി..
ദേ ഇവിടെയും ...................................!